Saturday, August 21, 2010

..പത്ത് അത്തങ്ങളുടെ പൊന്നൊണം...


പത്ത് അത്തങ്ങളുടെ
ദുരിത വൃത്തത്തിനു പുറത്ത്
പൊന്നൊണം വന്നുനിന്നു.

മകളുടെ കുഞ്ഞുകാതില്‍

ഓണസമ്മാനമായി
പച്ചീര്‍ക്കില്‍ തിരുകിയും
പകരം പണയകടയുടെ ലോക്കറില്‍
കമ്മലണിയിച്ചുമാണ്
കഴിഞ്ഞ ഓണത്തിന്‍റെ
ദുരിതവൃത്തങ്ങള്‍ അയാള്‍ വൃത്തിയാക്കിയത്.

ഈ പൊന്നൊണത്തിന്

പണയശാലയിലെ ക്യൂവില്‍
അയാള്‍ കണ്ണിയായത്
കൈയില്‍ കെട്ടുതാലിയുമായാണ്.
ക്യൂവില്‍ നില്‍ക്കുമ്പൊള്‍
മംഗല്യസൂത്രം പണയപ്പെടുത്തിയ
ചില ഭാഗ്യവാന്മാര്‍
"സ്വര്‍ണ്ണമയൂഖ"ങ്ങളായി
കാറില്‍ മടങ്ങിപോകുന്നതു കണ്ടു.

പണയപണത്തില്‍ നിന്നും

മുക്കുപണ്ടവും വാങ്ങി
വീട്ടിലെത്തുമ്പൊഴേക്കും
പണ്ടേ ഭാര്യയില്‍ കണ്ണുണ്ടായിരുന്ന
പഴയ കഴുക്കോല്‍
ഒരിക്കലും പണയപെടുത്തില്ല എന്ന വാക്കോടെ
അവളുടെ കഴുത്തില്‍
കെട്ടുതാലിമുറുക്കികഴിഞ്ഞിരുന്നു.

പൊന്നോണം വീണ്ടും വന്നു

കൈയില്‍ "മുക്കുപണ്ട"വുമായി
പണയകടയുടെ ക്യൂവില്‍
അയാള്‍ ഒരു കണ്ണിയാണ്.
പത്ത് അത്തങ്ങളുടെ
ദുരിത വൃത്തത്തിനുള്ളിലായ
പൊന്നോണം പോലെ
ഒരിക്കലും പുറത്തുവരാനാകാതെ....!!



ഷെബി ഒരു മഴതുള്ളി...

Sunday, August 15, 2010

ഉമ്മാ........ ദേ നോക്ക്യ മഴ കരയുന്നു .......... (എന്‍റെ കുഞ്ഞുചിന്തകള്‍...)

ഒരു മഴക്കാലത്തിനു തുടക്കം..........

അന്തരീക്ഷം മുഴുവന്‍ കാര്‍മേഘങ്ങള്‍ ......തണുത്ത കാറ്റില്‍ മുറ്റത്തെ മരങ്ങളില്‍നിന്നു കൊഴിഞ്ഞ ഇലകള്‍ അപ്പൂപ്പന്‍ താടി പോലെ താഴോട്ട്......മഴ പെയ്യുകയാണ്......
പുതുമണ്ണിന്‍റെ ഗന്ധം എന്‍റെ ഹൃദയം നിറയെ ശ്വസിച്ചു.....ദൂരെ മഴയിരമ്പുന്ന ശബ്ദം കേള്‍ക്കുന്നു....മുറ്റത്തുവീഴുന്ന മഴതുള്ളികള്‍ കുമിളകളായി ചിതറിതെറിക്കുന്നു..തൊടിയിലെ പൂക്കള്‍ നാണത്തോടെ മഴയെ പുണര്‍ന്നു നില്‍ക്കുന്നു...

എങ്ങും മഴതന്നെ മഴ............സര്‍വത്ര മഴ......പാടത്തെ മുളപ്പൊട്ടിയ പുല്ലുകള്‍ക്കിടയില്‍ എവിടെയൊ ഇരുന്ന് പോക്രാചി തവളകള്‍ അവയുടെ സന്തോഷം അറിയിച്ചുതുടങ്ങി.....ചിവീടുകളുടെയും കുളക്കോഴികളുടെയും ആര്‍പ്പുവിളികള്‍ തുരുംബിച ജനല്‍ വഴികളിലൂടെ എന്‍റെ കാതുകളില്‍.........
മഴ ഭൂമിയെ പ്രണയിച്ചു തുടങ്ങി, ഞാന്‍ മഴയെയും.....തുളവീണ എന്‍റെ കുടയിലൂടെ മഴത്തുള്ളികള്‍ ശരീരത്തിലൂടെ എന്‍ ഹൃദയത്തിനോടു സ്വകാര്യം പറഞ്ഞ് പാദങ്ങളെ ഉമ്മ വെച്ച് നനഞ്ഞു കുതിര്‍ന്ന മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു....

ആരൊ പറഞ്ഞുകേട്ട വാക്ക് എന്‍റെ ഓര്‍മ്മയില്‍!!:..
" ആത്മാക്കളുടെ സംഗീതമാണു മഴ"......

ആ സംഗീതത്തിനനുസരിച്ച് എന്‍റെ നഗ്നമായ പാദങ്ങള്‍ മഴവെള്ളത്തില്‍ താളം തട്ടി അലസമായി നടന്നു നീങ്ങുന്നു...... വഴിയരികിലെ ഉന്തുവണ്ടിയില്‍ നിന്നും മൂന്നു രൂപ കടല പൊതിയും വാങ്ങി നടന്നു. നനഞ്ഞു കുതിര്‍ന്ന കടലാസുപൊതി പതിയെ മാറ്റി അല്‍പ്പം ചൂടുകടല വായിലേക്ക് .... എതിര്‍ദിശയില്‍ സ്കൂള്‍ ബസ്സില്‍ കുട്ടികള്‍ ഭാവിയിലെ യന്ത്രമനുഷ്യരാകാന്‍ സ്കൂളിലേക്ക്...തിരക്കിട്ടുപോകുന്നു...................

എനിക്കപ്പോള്‍ എന്‍റെ കുട്ടികാലം ഓര്‍മ്മയില്‍ തെളിഞ്ഞു...... ഓടിച്ചെന്ന് വഴിയിലെ ചെളിവെള്ളത്തില്‍ കാലുകൊണ്ട് പടക്കം പൊട്ടിച്ച് രസിച്ചു.... മേലാകെ ചെളിവെള്ളം.... എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.. കൊച്ചുകുട്ടിയെ പോലെ ഉറക്കെ ചിരിച്ചു. ചിരിച്ചുകൊണ്ടേ നടന്നു വര്‍ത്തമാനത്തില്‍ നിന്നും ഭൂതത്തിലേക്ക്.....................

ഇവിടെ ഞാനിപ്പോള്‍ കൊച്ചു കുട്ടിയാണ്. അബൂബക്കറിനും ഐഷയ്ക്കും ജനിച്ച 5 മക്കളില്‍ ഇളയവന്‍, പേര് ഷെബി..ചുരുണ്ട മുടി....ദാരിദ്ര്യം കോറിവരച്ച ശരീരം.......ഞങ്ങളുടെ ജീവിതത്തില്‍ ദാരിദ്ര്യം ഒരു അതിഥി ആയിരുന്നില്ല, മറിച്ച് ഒരു സ്ഥിരതാമസക്കാരനായിരുന്നു. ദാരിദ്ര്യം കുടുംബനാഥനായപ്പോള്‍ പാവം ഉപ്പയ്ക്ക് നാടുവിടേണ്ടി വന്നു..
ഉമ്മയുടെ കണ്ണുനീര്‍ വറ്റുന്നതു ഞാന്‍ കണ്ടിട്ടേയില്ല.കണ്ണുനീരിന് ഉപ്പുരസമാനെന്നു ആദൃമായി തിരിച്ചറിഞ്ഞതും കണ്ണുനീരില്‍ കുതിര്‍ന്ന ആ മുഖത്ത് ഉമ്മ വെച്ചപ്പോഴാണ്.എല്ലാവരുടെയും കുഞ്ഞനുജനായതുകൊണ്ട് എന്നോട് വലിയ വാല്‍സല്യമായിരുന്നു. അതുകൊണ്ടു തന്നെ ഒരു കൊച്ചു കുറുമ്പനുമായിരുന്നു. എന്നാല്‍ എത്ര വിക്രൃതി കാണിച്ചാലും എന്‍റെ ഉടുപ്പിനോട് എനിക്ക് വലിയ ശ്രദ്ധയായിരുന്നു.കാരണം സ്ക്കൂളില്‍ പോകാന്‍ ഒരു ജോടി ഉടുപ്പുമാത്രമെ ഉണ്ടായിരുന്നുള്ളൂ....ട്രൗസറാണെങ്കില്‍ മൂട് കീറിത്തുടങ്ങി.....ഇടക്കിടയ്ക്ക് ശക്തമായ കാറ്റ് കീറിയ മൂടിലൂടെ ശരീരത്തിലേക്ക് ഇരച്ചുകയറിയപ്പോള്‍ അറിയാതെ പറയുമായിരുന്നു....:
" അയ്യേ... ഈ കാറ്റിന് ഒരു നാണവുമില്ല"
കാറ്റിന് ഒരു ബന്ധനങ്ങളും ഇല്ലെന്ന തിരിച്ചറിവുണ്ടായതും അന്നായിരുന്നു. അങ്ങിനെ ജീവിതം തിരിച്ചറിവാക്കി ഞാന്‍ വളര്‍ന്നു........

വീണ്ടും ഒരു മഴക്കാലം.......................

കുഞ്ഞുട്രൗസറും തോളില്‍ സ്ക്കൂള്‍ സഞ്ചിയും കൈയില്‍ തുന്നലുകള്‍ പൊട്ടിയ കുഞ്ഞുകുടയുമായി വഴിയില്‍ കാണുന്ന കിളികളോടും പൂമ്പാറ്റകളോടും കിന്നാരം ചൊല്ലി..വഴിയൊരത്തെ ചെളിവെള്ളത്തില്‍ ചാടി പടക്കം പൊട്ടിച്ചും ഞാന്‍ എന്‍റെ സ്ക്കൂളിലേക്ക്..

സ്ക്കൂളിനോട് ചേര്‍ന്നുള്ള കാദര്‍ക്കയുടെ പെട്ടികടയില്‍ എത്തിയപ്പോള്‍ എന്‍റെ കാലുകള്‍ അറിയാതെ നിശ്ചലമായി.അവിടെ പിരിയുള്ള ചില്ലു ഭരണികളില്‍ നിറച്ചു മിഠായികളാണ്... കാരക്കാമിഠായി,കട്ടിമിഠായി, നാരങ്ങാമിഠായി,തേന്‍ നിലാവ്,ചുണ്ടു ചുവപ്പന്‍മിഠായി...ഇങ്ങിനെ പോകുന്നു ഭരണികളുടെ നിരകള്‍..പല വര്‍ണ്ണങ്ങളിലുള്ള മിഠായികള്‍ എന്‍റെ കുഞ്ഞുകണ്ണുകള്‍ക്ക് ആനന്ദകരവും കുഞ്ഞുവയറിന് ആവേശവുമായിരുന്നു........
ഉപ്പയൊട് ഞാന്‍ എന്നും കൊഞ്ചാറുണ്ടായിരുന്നു മിഠായിക്കുവേണ്ടി...പക്ഷേ കിട്ടാറില്ല, എങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ നോമ്പുപെരുന്നാളിനു ഞങ്ങള്‍ക്കു മിഠായി വാങ്ങിതരാറുണ്ടായിരുന്നു, വലിയപെരുന്നാളിനു ഉടുപ്പുകളും...

അല്ലെങ്കിലും വീട്ടിലെ പട്ടിണിയില്‍ മിഠായിക്കെന്തു പ്രസക്തി അല്ലേ......??
കൊതി മൂത്തപ്പോള്‍ കാദര്‍ക്കയുടെ മുന്നില്‍ കൈനീട്ടി:

"കാദര്‍ക്കാ എനിക്കൊരു മിഠായി തരൊ......"
തന്നില്ല, പിന്നേയും കെഞ്ചി:
" ഒരു മിഠായി താ​‍ കാദര്‍ക്കാ....
." തന്നില്ലെന്നു മാത്രമല്ല "ഇതു നിന്‍റെ തന്തയുടെ കടയാണോടാ" എന്നു പറഞ്ഞ് എനിക്കിട്ടൊരു തള്ളും ഒരുമിച്ചായിരുന്നു. എന്‍റെ കുഞ്ഞുമനസ്സ് ഇടറി. ഒന്നും മിണ്ടാതെ തലതാഴ്ത്തി വാടിയ മുഖവും കീറിയ മൂടുമായി ഞാന്‍ നടന്നു. പിന്നേയും ശക്തമായ കാറ്റ് മൂടിലൂടെ ഇരച്ചുകയറി.
" അയ്യേ... ഈ കാറ്റിന് ഒരു നാണവുമില്ല"..... പുഞ്ചിരിയാല്‍ വിടര്‍ന്ന എന്‍റെ നുണക്കുഴിയില്‍ എവിടെ നിന്നോ ഒരു മഴത്തുള്ളി തെറിച്ചു വീണു......
അപ്പോഴേക്കും തലയ്ക്കു മുകളില്‍ ഒരു വലിയ ബോര്‍ഡ് "പരുത്തിപ്ര എല്‍.പി. സ്കൂള്‍".
പിന്നെ ഒരൊട്ടമായിരുന്നു അകത്തേക്ക്. അവിടെ എന്നെയും കാത്ത് വലിയ ഒരു ഉങ്ങുമരം നില്‍ക്കുന്നുണ്ട്. നിറച്ച് ഉങ്ങുകായകളുള്ള "എന്‍റെ അപ്പൂപ്പന്‍ മരം"... ആവേശത്തോടെ ഉങ്ങുകായകള്‍ പെറുക്കി സഞ്ചിയിലും പോക്കറ്റിലും നിറച്ച് അപ്പൂപ്പന്‍ മരത്തിനൊരു ഉമ്മയും നല്‍കി നേരെ ക്ലാസിലേക്ക്................

സെഞ്ചിയില്‍ നിന്നും അരികുപ്പൊട്ടിയ സ്ലേറ്റും പെന്‍സിലും പിന്നെപലരീതിയില്‍ വെട്ടിയുണ്ടാക്കിയ കള്ളിചെടി കഷ്ണങ്ങളും (സ്ലേറ്റ് മായ്ക്കാനുള്ളത് ) പുറത്തെടുത്ത് ക്ലാസിലെ പ്രധാന അധ്യാപകനായ കോരന്‍ മാഷിനെ കാത്തിരുന്നു. ചുവരിലെ ബോര്‍ഡില്‍ തലേ ദിവസത്തെ കോരന്‍മാഷിന്‍റെ കൈയ്യക്ഷരം പാതി മാഞ്ഞു കിടക്കുന്നു...: " പാഠം 1 അമ്മ"....."
ക്ലാസിനു പുറത്ത് മഴത്തുള്ളികള്‍ ഒറ്റിവീഴുന്ന ശബ്ദം എന്‍റെ കാതുകളില്‍.....ചിന്തയുടെ വേരുകള്‍ എങ്ങൊട്ടൊക്കെയോ പടര്‍ന്നുകയറുന്നു.

രാജകുമാരിയെ കൊല്ലാന്‍ വരുന്ന ദുഷ്ടനായ ജിന്നിന്‍റെ കഥയും കേട്ട് ദ്രവിച്ചുവീഴാറായ മേല്‍ക്കൂരയിലൂടെ താഴോട്ട് പതിക്കുന്ന മഴത്തുള്ളികളെ നോക്കി ഉമ്മയുടെ മടിയില്‍ തലവെച്ച് കിടക്കുന്നു..... ഉമ്മയുടെ വിളറിയ വിരലുകള്‍ എന്‍റെ തലയിലൂടെ ഒഴുകി നടക്കുന്നു... പെട്ടെന്നാണറിഞ്ഞത്, മഴത്തുള്ളികള്‍ക്കും ഉമ്മയുടെ കണ്ണുനീരിനും ഒരേനിറം....ഉമ്മയെ നൊക്കി അതിശയതോടെ പറഞ്ഞു...:
"ഉമ്മാ........ ദേ നോക്ക്യ മഴ കരയുന്നു .........."
'അത് വിഷമം കൊണ്ടാ മോനേ...എന്‍റെ പളുങ്ക് കരയണ്ടാട്ടോ"
'ഉം'
ഞാന്‍ തലയാട്ടി ഉമ്മയുടെ മടിയിലോട്ട് ചാഞ്ഞു. എന്‍റെ നുണക്കുഴിയില്‍ ഉമ്മയുടെ ചുടുകണ്ണീര്‍ നിറയുന്നു..

"അയ്യോ"...............ചിന്തകളെ ഭേദിച്ചുകൊണ്ട് കോരന്‍ മാഷിന്‍റെ ചൂരല്‍ പുറത്തുപതിഞ്ഞതും ഞാന്‍ പുളഞതും പെട്ടെന്നായിരുന്നു..... 'മുന്നില്‍ പത്തുതലയുള്ള രാവണനായി കോരന്‍ മാഷുടെ താണ്ഡവം', ഉമ്മ എനിക്കു പറഞ്ഞുതരാറുള്ള കഥകളിലെ ദുഷ്ടനായ ജിന്നിനെ പോലെ തോന്നി.....ഞാന്‍ ആലില പോലെ വിറയ്ക്കാന്‍ തുടങ്ങി , മാഷിന്‍റെ വക ശിക്ഷയും കിട്ടി. ബഞ്ചില്‍ കയറ്റിനിര്‍ത്തി "ഞാന്‍ കുഴിമടിയന്‍" എന്നു 100 തവണ പറയിപ്പിച്ചു. കുട്ടികളുടെ കൂട്ടചിരികള്‍ക്കിടയിലൂടെ എന്‍റെ ഇടറിയശബ്ദം അവിടമാകെ ചിതറി ത്തെറിച്ചു.. കൂട്ടചിരിയില്‍ ഈ കുഞ്ഞുമനസ്സിന്‍റെ നൊമ്പരം ആരുമറിഞ്ഞില്ല.................

ഉച്ചഭക്ഷണത്തിനുള്ള കൂട്ടമണി കേട്ടപ്പോളാണ് വയറിന്‍റെ വിശ്പ്പ് തിരിച്ചറിഞ്ഞത്. 'പൊടിയന്‍ മരത്തിന്‍റെ' ഇലയുമായി സ്കൂള്‍ കഞ്ഞിക്കുള്ള നീണ്ടവരിയില്‍ ചമ്രം പടിഞ്ഞിരുന്നു. ഭവാനിചേച്ചിയുടെ കരിവളയിട്ട കൈകള്‍ എന്‍റെ ഇലയില്‍ ഗൊതമ്പ് ഉപ്പുമാവ് പകര്‍ന്നു (അന്നൊക്കെ ഉച്ച ഭക്ഷണം ഗൊതമ്പ് ഉപ്പുമാവായിരുന്നു ) അതുമുഴുവനും ഞാന്‍ തിന്നുതീര്‍ത്തു. 'ലോകത്തെ എറ്റവും വിലകൂടിയതും രുചിയുള്ളതുമായ ഭക്ഷണമായിരുന്നു എനിക്കത്'. എല്ലാ കുട്ടികള്‍ക്കും കൊടുത്തശേഷം ബാക്കിയുള്ള ഉപ്പുമാവ് വീട്ടുകാര്‍ക്കു കൊടുക്കാന്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് എന്‍റെ കൈയില്‍ വെച്ചുതന്ന് ഭവാനിചേച്ചി എന്നും പറയും...:

" ടാ പളുങ്കേ....നന്നായി പഠിക്കണം ട്ടോ" എന്നിട്ട് നുണകുഴിയില്‍ ഒരു നുള്ളും.
എന്തോ..ഭവാനിചേച്ചിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു..... മക്കളില്ലത്തതു കൊണ്ടാകാം.....

ഉപ്പുമാവുപൊതി ഭദ്രമായി സഞ്ചിയില്‍ തിരുകി പോക്കറ്റില്‍ നിറച്ച ഉങ്ങുകായ്കളുമായി ഒരു പോരാളിയെ പോലെ കളിക്കളത്തിലേക്ക്......................
അപ്പൂപ്പന്‍ മരത്തിന്‍റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ താവളം. മണ്ണില്‍ ചതുരം വരച്ച് അതില്‍ പത്ത് ഉങ്ങുകായ്കള്‍ വീതം ഇടും. കൈയില്‍ പത്ത് കല്ലും കാണും. ഒരു നിശ്ചിത ദൂരത്തുനിന്ന് എറിഞ്ഞുകൊള്ളിക്കണം, ഏറു കൊള്ളുന്ന കായ്കളെല്ലാം എറിയുന്നവന് സ്വന്തം... ഗോലിക്കളി പോലെതന്നെ. ഗോലി വാങ്ങാന്‍ പൈസയില്ലാത്ത എന്നെപൊലുള്ളവര്‍ക്കു ഈ കായകളായിരുന്നു ആശ്വാസം. കൂടുതല്‍ കായ്കള്‍ സ്വന്തമാക്കുന്നവനാണ് ജേതാവ്. ഞങ്ങളുടെ വാശിയേറിയ 'ലോകക്കപ്പ്' കാണാന്‍ എല്ലാ കുട്ടികളും ചുറ്റും തടിചുകൂടുമായിരുന്നു. ഞാനായിരുന്നു എപ്പോഴും കളിയിലെ ജേതാവ്.

കൂടുതല്‍ കായ്കള്‍ സ്വന്തമാക്കുമ്പോള്‍ എനിക്കുണ്ടാകുന്ന ഗമ ഒന്നു കാണേണ്ടതു തന്നെ. അതില്‍ അസൂയമൂത്ത ശ്രീകാന്ത് എന്ന സഹപാഠി എന്‍റെ മൂടുകീറിയ ട്രൗസറില്‍ പിടിച്ച് ഒറ്റ വലി......

കൈയിലെ ഉങ്ങുകായ്കള്‍ക്കൊപ്പം എന്‍റെ നാണവും പുറത്തേക്ക് ചാടി, ആണ്‍ക്കുട്ടികള്‍ കൂട്ടച്ചിരിയോടെ ആ ക്കാഴ്ച കണ്ടു രസിച്ചു. പെണ്‍ക്കുട്ടികള്‍ "അയ്യേ"..... എന്നു പറഞ്ഞ് മുഖം പൊത്തി ഓടിയകന്നു.. എങ്ങിനെയൊക്കെയൊ എന്‍റെ നാണം ഉള്ളിലേക്ക് തിരുകി കയറ്റിവെച്ചു. എന്നിലപ്പോഴുണ്ടായ വികാരം ഇവിടെ എനിക്ക് എഴുതാനറിയില്ല....ഇടാന്‍ വേറെ ട്രൗസറില്ല...കരച്ചില്‍, അപമാനം, ദേഷ്യം എല്ലാം ഒരുമിച്ചായിരുന്നു. ഞാന്‍ ഓടിചെന്ന് അവന്‍റെ നെഞ്ചില്‍ 'ഒറ്റ കടി' കടി വിട്ടപ്പോള്‍ അവന്‍റെ നെഞ്ചിലെ അല്‍പം മാംസം എന്‍റെ വായില്‍....അവന്‍ നിലവിളിക്കാന്‍ തുടങ്ങി. പെടിച്ചുവിറച്ചു. പിന്നെ എനിക്ക് ശിക്ഷകളുടെ പെരുമഴക്കാലമായിരുന്നു.

ഒരു കുറ്റവാളിയെപ്പോലെ എന്നെ ഹെഡ്മാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുപ്പോയി. സ്ഥലവും കാലവും നോക്കാതെ കുട്ടികളുടെ മുന്നിലിട്ട് മാഷിന്‍റെ ചൂരല്‍ കണക്കിനു പ്രഹരിച്ചുകൊണ്ടിരുന്നു.. ചന്തിയിലും തുടയിലും, മുതുകത്തും, കൈകളിലും കാലുകളിലും എല്ലാം....വേദനകൊണ്ട് ഞാന്‍ പൊലുമറിയാതെ മൂത്രം തുടയിലൂടെ താഴോട്ട് ഒഴുകിയിറങ്ങി. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. ശിക്ഷ കഴിഞ്ഞില്ല. സ്കൂളിലെ സ്റ്റേജില്‍ കയറ്റി നിര്‍ത്തി, എല്ലാവരോടുമായി
" ഞാന്‍ പേപ്പട്ടി "
എന്ന് പത്ത് തവണ വിളിച്ചുപറഞ്ഞു. സ്കൂള്‍ വിടുന്നതുവരെ സ്റ്റേജില്‍ നിര്‍ത്തിഎല്ലാവരും ക്ലസ്സുകളില്‍ കയറി. ഞാന്‍ ഉറക്കെ കരഞ്ഞു. എന്നെ തോല്‍പ്പിച്ചുകൊണ്ട് മഴയും കരയുന്നു, മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന എന്‍റെ അപ്പൂപ്പന്‍ മരവും എനിക്കുവേണ്ടി കരയുന്നുണ്ടായിരുന്നു.....
"ഉമ്മാ........ ദേ നോക്ക്യ ഞങ്ങള്‍ കരയുന്നു ട്ടോ....."

എന്‍റെ പിഞ്ചുമനസ്സ് തേങ്ങി. കീറിപറിഞ്ഞ ട്രൗസറിലൂടെ തണുത്ത കാറ്റ് എന്‍റെ മുറിവുകളെ തഴുകിയപ്പോള്‍ ഒരു നാണവും തോന്നിയില്ല. നല്ല സുഖമായിരുന്നു. നാണം തോന്നാത്ത അവസരങ്ങളും മനുഷ്യരില്‍ ഉണ്ടാവുമെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

അപ്പൂപ്പന്‍ മരത്തിന് ഒരു ഉമ്മയും കൊടുത്ത് തോളില്‍ സഞ്ചിയും പൊത്തിപ്പിടിച്ച ട്രൗസറുമായി വീട്ടിലോട്ട് വേച്ചു വേച്ചു നടന്നു. അവിടെ എന്നെയും കാത്ത് ശ്രീകാന്തും അമ്മയും പിന്നെ എന്‍റെ ഉമ്മയും. ഒന്നും ചോദിക്കാ​‍ന്‍ പോലും നില്‍ക്കാതെ കയ്യില്‍ കിട്ടിയ വടിയെടുത്ത് ഉമ്മ എന്നെ പൊതിരെ തല്ലി. ഞാന്‍ കരഞ്ഞില്ല എന്‍റെ കണ്ണുനീരെല്ലാം വറ്റിപ്പോയിരുന്നു. വടിക്ക് നല്ലൊരു ഇരയെ കിട്ടിയ സന്തോഷമായിരുന്നു..നാണം പുറത്തുചാടി മൂത്രമൊഴിക്കാന്‍ തുടങ്ങിയപ്പോഴാണ് കീറിപറിഞ്ഞ ട്രൗസറിലൂടെ എന്‍റെ നഗ്നത കണ്ടത്. അത് താങ്ങാന്‍ ആ പാവത്തിന് കഴിഞ്ഞില്ല. പൊട്ടികരയാന്‍ തുടങ്ങി. അത് കണ്ടുനില്‍ക്കാന്‍ എനിക്കും കഴിഞില്ല.. ഉമ്മ എന്നെ കോരിയെടുത്ത് കൊണ്ടുപൊകുന്നത് മാത്രം ഞാന്‍ അറിയുന്നുണ്ടായിരുന്നു.....

ബോധം വന്നപ്പോള്‍ നിലത്തെ പായില്‍ ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്. ഒരിക്കലും വറ്റാത്ത സ്നെഹത്തിന്‍റെ ഉറവ മുഴുവന്‍ നല്‍കി എന്നെ സന്തോഷിപ്പിക്കുന്നു....തെറ്റുകള്‍ മനസ്സിലാക്കി തന്ന് എന്‍റെ മനസ്സിലെ കറകള്‍ മായ്ച്ചുകൊണ്ടേയിരിക്കുന്നു.
"ഇനി ഒരിക്കലും ഈ പളുങ്ക് തെറ്റ് ചെയ്യില്ലുമ്മാ......." ആ കണ്ണുകള്‍ തുടച്ച് ആ കവിളില്‍ കുറേ പളുങ്കുമുത്തങ്ങള്‍ നല്‍കിയതും എന്നെ വാരിപ്പുണര്‍ന്ന് ഉമ്മയുടെ അധരങ്ങള്‍ എന്‍റെ കവിളിലും ചുണ്ടിലും, കണ്ണിലും നെറ്റിയിലും,തലയിലും നുണകുഴികളിലും മഴയായി പെയ്തിറങ്ങി.........................
ഉമ്മയുടെ കാല്‍ചുവട്ടിലാണ് സ്വര്‍ഗ്ഗമെന്നും ഉമ്മയുടെ അടി ഒരു പാഠമാണെന്ന തിരിച്ചറിവുണ്ടായതും അന്നാണ്....
പൊട്ടിയ സ്ലേറ്റ് എടുത്തുവെച്ച് ഞാന്‍ എഴുതി.....

"പാഠം ഒന്ന് ഉമ്മയുടെ അടി"

കടലാസുപൊതിയില്‍ അവസാനത്തെ കടലയും കഴിഞ്ഞപ്പോഴാണ് ഭൂതത്തില്‍ നിന്നും വര്‍ത്തമാനത്തിലെത്തിയെന്ന് മനസ്സിലായത്.

ശ്രീകാന്ത് ഇന്ന് 'കല്ലന്‍ ഷാജി' എന്നാണ് അറിയപ്പെടുന്നത്. നാട്ടിലെ പ്രധാന റൗഡി.

"എന്തേ അവന്‍റെ അമമ അവനെ അടിക്കാന്‍ മറന്നുവോ...???"
"അതോ അമമയുടെ അടി അവന് തിരിച്ചറിവായില്ലയോ...???"

ഈ ചോദ്യങ്ങള്‍ സമൂഹത്തിന് വിട്ട് കൊടുത്ത് എന്‍റെ ജീവിത വേഷങ്ങളുമായി ഞാന്‍ ഓടുകയാണ്.... "ഭൂതത്തില്‍ നിന്നും ഭാവിയിലേക്ക്........ജന്മത്തില്‍ നിന്നും ചരമത്തിലേക്ക്.....ഗര്‍ഭത്തില്‍ നിന്നും ചിതയിലേക്ക്.............................................................."
ഇപ്പോഴും മഴ കരയുന്നുണ്ട്.........


ഉമ്മാ........ ദേ നോക്ക്യ മഴ കരയുന്നുട്ടോ..................


തുടരും.....അടുത്തഭാഗം “ഉമ്മയുടെ കണ്ണുനീര്‍ അടവുകള്‍“



ഷെബി ഒരു മഴതുള്ളി...

Thursday, July 1, 2010

...ബിരുദ കേരളം...

ഇത് ബിരുദധാരികളുടെ ലോകം

ഇന്നലെ റെയില്‍പാളത്തില്‍ കിടന്നത്
ഒരു മനശാസ്ത്രജ്ഞന്റെ തലയായിരുന്നു
ദിശകള്‍ തെറ്റി
കുഴഞ്ഞു വീണത്‌
ബിരുദം ധരിച്ച പോലീസായിരുന്നു !
പതിമൂന്നുകാരി പൂവിന്
പാവാട നഷ്ടമായത്
ഗുരുവിന്റെ പഠന കൌതുകം മൂലമാണത്രേ ..!
ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ
പ്രത്യേക റിപ്പോര്ട്ടിങ്ങിലൂടെ
ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനാണ്
ലഹരി ഉപയോഗിച്ചിന്നലെ അന്ധനായത് ..!
കമ്പ്യൂട്ടറിന്റെ മായാലോകത്ത്
കൂപ്പുകുത്തിപ്പോയ സുഹൃത്ത്
ഒരു വെബ്‌സൈറ്റിലും തിരിച്ചുവന്നില്ല....!
എല്ല് മുറിയുവോളം
മനസ്സ് കുഴയുവോളം പണിയെടുത്താല്‍
ആര്‍ക്കും ഒന്നും നേടാനാവില്ല ഇക്കാലത്ത്
എന്നാണു മൂന്നാം
ക്ലാസ് തോറ്റ മുതലാളി
ടി.വി യില്‍ പറഞ്ഞത് ...!

അപ്പോള്‍ ബിരുദം തരുന്നത് എന്താണ്...?
തപിച്ചുരുകുന്ന ഭൂമിക്ക് മഴപുതപ്പോ ..?
രോഗിയായ അച്ഛന് ജീവന്‍ മരുന്നോ ?
അനുജത്തിയുടെ തീ നെഞ്ചിനു തണുപ്പോ..?
അമ്മയുടെ വേവലാതി കടലിനു ശാന്തിയോ..?

നാട് ഭീതിയില്‍പ്പെട്ടിരിക്കുമ്പോള്‍
തലകുഴങ്ങി ബിരുദം പെട്ടിയില്‍കിടക്കുന്നു
ഉപ്പുവെള്ളവും കയറിയ പനി
മണ്ണില്‍
മഴകാത്തവന്‍ അഴുകി കിടക്കുന്നു.
മരുന്നില്ലാതച്ചന്റെ ജീവന്‍ പിണങ്ങി പിരിഞ്ഞു .
തീ മുറി പൂട്ടിയ അനുജത്തിക്ക്
ചാരമായ് പുനര്‍ജ്ജന്മം കിട്ടി.
അമ്മ പാടം പോലെ
വിണ്ടുണങ്ങിയങ്ങിനെ....................




ഷെബി ഒരു മഴതുള്ളി...

Thursday, June 24, 2010

....തുള്ളികള്‍.....




















ഞാന്‍ ചിരിക്കുകയല്ല..
ഇതെന്‍റെ പുഞ്ചിയുമല്ല....
ഞാന്‍ കരയുകയല്ല...
ഇതെന്‍റെ കണ്ണീരുമല്ല...

ഈ മഴതുള്ളികള്‍ അന്നുതൊട്ടിന്നുവരെ
എന്നെ പുല്‍കാറുണ്ട്,
കാമം കൊണ്ടല്ല,
സ്നെഹം കൊണ്ട്.

ഇന്നലെ എന്നില്‍ നിറയെ ചായങ്ങളായിരുന്നു..
മുഖം മൂടിയിട്ട നിഴലുകള്‍,
എന്നിലെ ചായങ്ങള്‍ ഊരിയെടുത്തപ്പോഴും
ഈ തുള്ളികള്‍ ഒരു കുപ്പായമായ് എന്നിലൂടെ ഒഴുകിയിറങ്ങി
എന്‍റെ നഗ്നതയെ മറച്ചിരുന്നു.....
എന്‍റെ കണ്ണുകളിലെ കൃഷ്ണമണിയെ തിരഞ്ഞിരുന്നു......
മുറ്റത്തുവീണ തേങ്ങലില്‍ ഉപ്പ് തിരഞ്ഞിരുന്നു.....

അടര്‍ന്നുവീഴുന്ന എന്നിലെ
സ്വപ്നങ്ങളുടെ തൂവല്‍ തുണ്ടുകള്‍ എണ്ണിയെണ്ണി,
എന്‍റെ കണ്ണുനീര്‍ കുഴഞ്ഞുവീണപ്പൊഴും
എന്‍ കണ്‍പീലികളില്‍
നിറകുടമായ് വിതുമ്പി നിന്നതും ഈ തുള്ളികള്‍ തന്നെ......

ഞങ്ങള്‍ മരിക്കുകയല്ല,
പ്രണയിക്കുകയാണ്.......
രാത്രിയുടെ നിശബ്ദതയില്‍
കരിയിലകൂട്ടങ്ങളില്‍ മഴതുള്ളികള്‍ ചിതറിതെറിക്കുമ്പൊള്‍
കാതോര്‍ക്കുക..
ഞങ്ങളുടെ യുഗ്മ താളം കേള്‍ക്കാം...
ഒടുവിലൊരു പൊങ്ങുതടി പോലെ
ഒഴുകിയൊഴുകി ഞങ്ങള്‍ സമാധി തേടുന്നതും കാണാം....

ഇപ്പൊള്‍..
മഴമേഘങ്ങളുടെ ഗര്‍ഭപാത്രത്തില്‍
ഇച്ഛാശക്തിയുടെ
ഒരു മഴകുഞ്ഞ്
വാവിട്ടു കരയുന്നു......
വാവിട്ടു കരയുന്നു.........

ഷെബി ഒരു മഴതുള്ളി...

Monday, June 21, 2010

...പ്രണയം....

ശാന്തമായൊഴുകുന്ന പുഴ.
തീരത്തു നിന്ന പൂമരത്തെ.
ആദ്യമൊന്നും കണ്ടില്ല...

ഒരു മഞ്ഞുകാലത്ത്,

സന്ധ്യാ ദേവിയുടെ
നിലവിളക്ക് തെളിഞ്ഞ നേരം.....
പുഴയൊരു കിന്നാരം ചൊല്ലി..
പൂമരമൊന്നു പുഞ്ചിരിച്ചു...

പിന്നെയെപ്പൊഴൊ പുഴ ചോദിച്ചു..

"നിന്നെയെനിക്കു തരുമൊ??"

"ഞാനെന്‍റെ സ്വന്തമല്ല"
പൂമരം പറഞ്ഞു.........

എങ്കിലും

നാള്‍ ചെല്ലുംതോറും,
പൂമരം പുഴയിലേക്ക് ചാഞ്ഞുവന്നു.
പുഴയും നിറഞ്ഞൊഴുകി........

ഒരു വര്‍ഷകാലത്ത്,

പൂമരത്തിനൊരു ചുംബനവും നല്‍കി
പുഴ വേഗത്തിലൊഴുകി......

തീരത്ത് തളയ്ക്കപ്പെട്ട
വേരുകളെയോര്‍ത്ത് പൂമരം നീറി...

ചെന്നെത്തേണ്ട
ദൂരമോര്‍ത്ത് പുഴയും.......

വീണ്ടും..
ഒരു കോടാലി തുമ്പും കാത്ത്
പൂമരം വെറുതേ നിന്നു...............


ഷെബി ഒരു മഴതുള്ളി...

Thursday, June 17, 2010

....പറയാന്‍ ബാക്കി വെച്ച മയില്‍‌പീലി....
















"ആകാശം കാണാതെ പുസ്തകത്തില്‍ ഒളിപ്പിച്ചാല്‍ പീലി പ്രസവിക്കും"
എന്ന് പറഞ്ഞ് കുഞ്ഞുനാളില്‍
ആ മയില്‍പീലി തന്നത് അവളായിരുന്നു..
നല്ല ചന്തമായിരുന്നു.....
അവളുടെ കണ്ണുകള്‍ പോലെ
കുഞ്ഞു മുഖം പോലെ മൃദുലവും..
ആകാശം കാണാതെ
പീലിയറിയാതെ
എന്നും എന്റെ കണ്ണുകള്‍ പുസ്തകതാളില്‍ ..
അക്ഷരങ്ങള്‍ ചിതറിയ താളുകളില്‍
പീലിക്കൊപ്പം ഒരു മക്കളെയും കണ്ടില്ല...


പിന്നീടെപ്പോഴോ
പീലി തന്നവള്‍ പറഞ്ഞു
"നീ എണ്ണിക്കോ ഞാന്‍ ഒളിക്കാം "
ഞാന്‍ അക്കങ്ങളില്‍ ഒളിച്ചു
അവള്‍ മേഘങ്ങള്‍കിടയിലും
അക്കങ്ങളെല്ലാം എണ്ണി തീര്‍ന്നു
അവള്‍ വന്നില്ല .
പക്ഷെ
താഴെ
വീണുടഞ്ഞ വളപൊട്ടുകളില്‍
വിരഹം തീര്‍ത്തൊരു
വിളറിയ ചിത്രം ഞാന്‍ കണ്ടു

ഇന്നും എന്റെ കണ്ണുകള്‍
പുസ്തകതാളിലേക്ക് ........
പീലി ഇനിയും പ്രസവിച്ചില്ല


പീലി തന്നവള്‍
മേഘങ്ങളിലിരുന്നു ചിരിക്കുന്നു
"പീലി പ്രസവിക്കില്ലെടാ മണ്ടൂസേ "
എന്ന് ചൊല്ലി മിഴികള്‍ തുടയ്ക്കുന്നു
ബാല്യം നഷ്ടമായ
കുഞ്ഞു കണ്ണുകളില്‍
അമ്മയുടെ രക്തം വറ്റിയ മുഖം
പിച്ചവെച്ചു നടന്ന അച്ചന്റെ വിരല്‍ തുമ്പും..
കരിമഷി മറന്ന മിഴികള്‍ വിതുമ്പുന്നു

ആ ഒഴുക്കിനെ തടയാന്‍
ഒരു കടലിനും കഴിഞ്ഞില്ല ..
ഹൃദയം തകര്‍ന്ന കണ്ണുകള്‍
ചോരയെ പ്രസവിച്ചു..


രാത്രിയുടെ ഭാരങ്ങളില്‍ എല്ലാ ജീവികളും
മയക്കത്തിന്റെ പ്രേതത്തെ തേടുമ്പോള്‍
അവള്മാത്രം
മേഘങ്ങളിലിരുന്ന് ഭൂമിയിലേക്കിറങ്ങാന്‍
മഴനൂലുകള്‍ നെയ്യുകയായിരുന്നു ...........


ഇന്നലെ സന്ധ്യക്ക്‌ പെയ്ത മഴയില്‍
എന്റെ നെഞ്ചില്‍ വീണു പൊള്ളിയത്‌
അവളുടെ കണ്ണുനീര്‍ ആയിരുന്നോ...?
ആ മഴയ്ക്ക്‌ അണിയാന്‍ ബാക്കിവെച്ച
കരിവളകളുടെ നിറമായിരുന്നോ...??
ആ മഴ സംഗീതത്തിനു താള മിട്ടത് നഷ്ടമായ
അവളുടെ കുഞ്ഞു മോഹങ്ങളോ...??
മണ്ണിലെ നഷ്ടതീര്‍ത്ഥങ്ങളിലെയ്ക്ക്
അമ്മയുടെ മാറിടത്തിലേയ്ക്ക്
ആ മഴ ആര്‍ത്തലച്ചു പെയ്യുകയാണ് ...






ഷെബി...ഒരു മഴതുള്ളി .....



സമര്പണം
വിടരും മുന്‍പേ കൊഴിഞ്ഞു പോയ എല്ലാ കുഞ്ഞനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും

Saturday, May 29, 2010

....പുതിയ പ്രണയ സിലബസ്.......

ഇന്ന്
നിമിഷകവിതകള്‍ പോലെയാണ് പ്രണയവും.
ഒരു നിമിഷപ്രണയത്തിലേക്ക്
പോക്കറ്റിലെ അവസാന നാണയവും ഒഴുകുന്നു.
കണ്ണില്‍ കണ്ണ് തിരയുമ്പൊള്‍
കാണാന്‍ മറക്കുന്ന പ്രണയം.
പ്രണയത്തിനൊരു ദന്തക്ഷതം...!!

യുവത്വങ്ങള്‍ക്ക് പറയാനുള്ളത്,
വറുത്തുതിന്ന സ്നെഹം
പച്ചയ്ക്ക് തിന്ന പ്രണയം.
പ്രണയത്തിന്‍റെ പുതിയ പരിഷ്കാര തന്ത്രം...

വാര്‍ദ്ധക്യം
സാരിതുമ്പിലും പ്രണയവായു തിരയുന്നു.
മുടിയിഴകളില്‍ സ്വന്തം മകളെ തിരയുന്നു.
നര ബാധിച്ച പ്രണയകോലം മാംസം തിന്നുന്നു.
പാളത്തില്‍ തലവെച്ച ബാല്യങ്ങളില്‍
കാമപുക തള്ളി പ്രണയവണ്ടികള്‍ പാഞ്ഞുപോകുന്നു.
കണ്ണുനീരിലെ ഉപ്പുകാറ്റില്‍ ഉരുകിയൊലിച്ച പ്രണയം...

അക്കമിട്ടെണ്ണിയ കോശങ്ങളില്‍ ചീത്തപ്രണയം.
മരവിച്ച സന്ധ്യകളില്‍ നമ്മള്‍ മറന്നുപൊയ പ്രണയം..

കൈകൂപ്പി നില്‍ക്കും കണ്ണുനീരില്‍
ഗന്ധിതലയുള്ള പച്ചനോട്ടുകള്‍....
പ്രണയം മറ്റൊരു സീതയെ കൂടി
തെരുവിലേക്കയക്കുന്നു....
നിസ്സഹായതയില്‍ പ്രണയചൂതാട്ടം...

ഇന്നിവിടെ,
പാഞ്ചാലി വസ്ത്രാക്ഷേപത്തില്‍
ഒരു ഭഗവാനും അവതരിക്കുന്നില്ല......

ഞാന്‍/നീ..
ഇതുവരെ സമാഹരിക്കപ്പെടാത്ത
ധൂര്‍ത്ത പ്രണയത്തിന്‍റെ
ഔട്ട് ഡേറ്റഡ് സിലബസ്.................



ഷെബി................